ഇന്ത്യക്കാരന് പറയാനുള്ളത്‌..





നമ്മുടെ രാജ്യം സ്വതന്ത്രമാണ്, മതേതര ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്ന റിപ്പബ്ലിക്കാണ്, വാര്‍ത്താമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് എന്നൊക്കെ ഭരണഘടനയുടെ താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന് പഴമക്കാര്‍ പറഞ്ഞപോലെ, ഒരു ജനാധിപത്യ ഭരണകൂടത്തിന്‍റെ കോട്ടങ്ങളും, ന്യൂനതകളും, കേടുപാടുകളും, പട്ടുപുടവ കൊണ്ട് അലങ്കരിച്ച അതിന്‍റെ മേനിയുടെ പുറത്തേക്ക് മുഴച്ചു നില്‍ക്കുന്ന ദു:ഖകരമായ അവസ്ഥ നമ്മുടെ പ്രിയപ്പെട്ട ഇന്ത്യാമഹാരാജ്യത്ത് സംജാതമായിരിക്കുന്നു.

പൊതുഖജനാവ് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരും, കര്‍ത്തവ്യം നിറവേറ്റാതെ പാശ്ചാത്യ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍പില്‍ തലകുനിക്കുന മന്ത്രിമാരും, ജോലി ചെയ്യാതെ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരും ഭാരതത്തിന്‍റെ ശ്രേഷ്ഠമായ പാരമ്പര്യം കളഞ്ഞു കുളിക്കുകയല്ലേ..?

ലോകരാജ്യങ്ങളിലെ ഭരണഘടനകളില്‍ വെച്ച് എഴുതപ്പെട്ട ഏറ്റവും വലിയ
ഭരണഘടന നമ്മുടേതാണെങ്കിലും കുറ്റകൃത്യങ്ങളുടെ നിരക്കിലും
നമ്മളൊട്ടും പിന്നോക്കമല്ല.


ഇന്ന് നിലവിലുള്ള ഭരണകൂടങ്ങളില്‍, മറ്റുള്ളവയെ അപേക്ഷിച്ച് സ്വീകാര്യയോഗ്യമായത്‌ ജനാധിപത്യം തന്നെ. ദൈവികമല്ലാത്ത ഒന്നും സമഗ്രമല്ലല്ലോ. മനുഷ്യബുദ്ധിയില്‍ വിരിഞ്ഞവക്ക് പിഴവുകള്‍ അന്യമല്ല. അതുകൊണ്ട് കാലത്തിനനുസൃതമായി മാറ്റങ്ങള്‍ ജനാധിപത്യ സംവിധാനത്തിലും വേണം. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

ലോക്പാല്‍ ബില്ലിന്‍റെ ലക്ഷ്യം ശ്ലാഘനീയമാണ്. അഴിമതിക്ക് തടയിടാന്‍ അത്തരമൊരു ബില്ലിന് കഴിയുമെങ്കില്‍ തീര്‍ച്ചയായും അത് പാസാക്കപ്പെടണം. സമഗ്രവും ശക്തവുമായ ലോക്പാല്‍ ബില്‍ നിലവില്‍ വരണം.

അതേപോലെത്തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അവരെ തിരിച്ചു വിളിക്കാന്‍ അതാത് മണ്ഡലങ്ങളില്‍ ഹിതപരിശോധന നടത്തണം. കാലയവധിക്കുള്ളില്‍ എന്ത് കാട്ടിയാലും സ്ഥാനം തെറിക്കില്ല എന്ന വിശ്വാസം എടുത്തു നീക്കപ്പെടണം. കുറ്റകൃത്യങ്ങള്‍ക്ക്‌ ശിക്ഷ അനുഭവിച്ചവരെയും, രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കണം.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ജനപ്രധിനിധികള്‍ തന്നെ മനസുവെക്കണമല്ലോ. സ്വന്തം കാല്‍പാദങ്ങള്‍ക്കടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കില്ല. ശമ്പളവര്‍ധന ബില്‍ ഐക്യകണ്ഠേന പാസാക്കുന്ന ജനപ്രതിനിധിസഭകള്‍ ഇന്ത്യക്കാരന്‍റെ മോഹങ്ങളും, ആശകളും, ആവശ്യങ്ങളും നിറവേറ്റാന്‍ വൈമനസ്യം കാണിക്കുന്നു..

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ അല്ലാമാ ഇഖ്‌ബാല്‍ എഴുതിയ “സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ” എന്ന് തുടങ്ങുന്ന സുപ്രശസ്തമായ വരികള്‍ ഇന്നത്തെ ഇന്ത്യയില്‍ ആലപിക്കാന്‍ ആത്മാഭിമാനം സമ്മതിക്കുമോ ആവോ..?

2 comments:

  1. നല്ല ചിന്തകള്‍, പക്ഷെ ...അതാണ്‌ പ്രശ്നം.

    ReplyDelete
  2. ആശംസകൾ.. ചിന്തിക്കുന്ന കുട്ടികളുടെ തലമുറ അന്യം നിന്ന് പോയിട്ടില്ല എന്നത് സന്തോഷകരാമാണ്. നല്ല ചിന്തകളും നല്ല വായനയും നല്ല എഴുത്തും ഇനിയും ഉണ്ടാകട്ടെ.

    ReplyDelete

ആക്ഷേപങ്ങളോ ഉപദേശങ്ങളോ തോന്നുന്നുവെങ്കില്‍ ഇവിടെ കുറിച്ചോളൂ..
പിഴവുകള്‍ തിരുത്തപ്പെടേണ്ടതല്ലേ?