Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

ആലംബം തേടുന്നവ൪...



ഒരാഴ്ച്ച മുന്‍പ്‌ പൂനൂര്‍ ഇശാഅത്ത് സ്കൂളില്‍ പോവാന്‍ എനിക്കൊരവസരം ലഭിച്ചിരുന്നു. ജ്യേഷ്ഠത്തിയുടെ ഓള്‍ ഇന്ത്യ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ സെന്‍റര്‍ അവിടെ ആയതിനാല്‍ ഞാന്‍ കൂടെ പോയതാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ എത്തിയിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട പരീക്ഷയായതിനാല്‍, രക്ഷിതാക്കളും കൂടെ വന്നവരും പരീക്ഷാഹാളിനു പുറത്ത്‌ ധ്യാനിച്ചോ, പ്രാര്‍ഥിച്ചോ, സംസാരിച്ചോ സമയം കൊല്ലണം.

എന്തായാലും അരികിലിരുന്ന ഒരാളെ ഞാന്‍ പരിചയപ്പെട്ടു. കക്ഷി തിരുവിതാംകൂറുകാരനാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ബ്രാഞ്ച് മാനേജര്‍. വിവധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ പരസ്പരം പങ്കു വെച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സുഹൃത്തിന്‍റെ വകയായി ചായയും കടിയും കിട്ടുകയും ചെയ്തു. എങ്കിലും ഇതിലെ കേന്ദ്രകഥാപാത്രം അയാളല്ല.

സമയം ആരെയും കാത്തിരിക്കുന്നുണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ ഒരായാസത്തിനു വേണ്ടി ഞാന്‍ അങ്ങാടിയിലെക്കിറങ്ങി. നട്ടുച്ച. പൊള്ളുന്ന വെയിലുണ്ട്. കേരളയാത്രയുടെ തോരണങ്ങള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. നടത്തത്തിനിടയില്‍ ശുഭ്രവസ്ത്രധാരിയായ ഒരു വൃദ്ധനെ കണ്ടു. ഊന്നു വടിയില്‍ സ്വയം താങ്ങി നില്‍ക്കുകയായിരുന്നു ആ സാധു മനുഷ്യന്‍. മുഖത്ത് പ്രസരിച്ചിരുന്ന വെളിച്ചം കണ്ടപ്പോഴേ ദുആക്ക് ഇജാബത്തുള്ളയാളാണെന്ന്‍ തോന്നി. പല്ലുകള്‍ കൊഴിഞ്ഞിരിക്കുന്നു. വെളുത്ത മുഖത്ത് പുണ്യം കരസ്ഥമാക്കാനെന്ന പോലെ താടിയുണ്ട്. കൈകളില്‍ അല്പം ഭാരമുള്ള രണ്ട് കവറുകളും.

കട്ടിപ്പാറക്കുള്ള ബസ്‌ കാത്തിരിക്കുകയാണ് അയാളെന്നു സംസാരത്തിനിടയില്‍ മനസിലായി. ഏകദേശം നൂറ്റിഅന്‍പത് മീറ്റര്‍ അകലെയാണ് ബസ്‌സ്റ്റോപ്പ്‌. അല്പം പോലും നടക്കാന്‍ വയ്യ എന്ന് വിറച്ച് കൊണ്ട് ആ മനുഷ്യന്‍ എന്നോട് പറഞ്ഞു. ഒരു ഓട്ടോ വിളിച്ച് ഞാന്‍ അദ്ദേഹത്തെ ബസ്‌സ്റ്റോപ്പിലെത്തിച്ചു. കുടുംബവിശേഷങ്ങള്‍ ആരാഞ്ഞപ്പോള്‍ ആകെയുള്ള ആണ്‍സന്താനം മഞ്ചേരിയില്‍ കരിമ്പ് ജ്യൂസ്‌ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കയാണെന്നും അയാള്‍ പറഞ്ഞു. ബസ്‌ വരുമ്പോള്‍ കയറിക്കോളൂ എന്ന് പറഞ്ഞ ശേഷം ഞാന്‍ അവിടെ നിന്നും പോയി. 

പരീക്ഷ കഴിഞ്ഞ് ഏട്ടത്തിയോടൊപ്പം ബസ്‌ കയറാനെത്തിയപ്പോഴും അയാള്‍ അവിടെയുണ്ടായിരുന്നു. അതിനിടക്ക് താമരശ്ശേരിയിലേക്കുള്ള ബസ്‌ വന്നപ്പോള്‍ ഞങ്ങളതില്‍ കയറി, അവിടം വിട്ടു.

വീട്ടിലെത്തും വരേ അയാള്‍ മനസില്‍ നിന്നും മാഞ്ഞില്ല. കട്ടിപ്പാറക്ക് അവിടന്ന് ബസ്‌ കുറവാണെന്ന് ഓട്ടോക്കാരന്‍ പറഞ്ഞിരുന്നു. ബസ്‌സ്റ്റോപ്പിന്‍റെ പകുതിച്ചുമരില്‍ എപ്പോഴോ ആഗാതമാവാനിരിക്കുന്ന ബസിനെയും കാത്ത് അയാള്‍ ഇരിപ്പുണ്ടാവും എന്ന്‍ മനസ്സ്‌ മന്ത്രിച്ചു. സഹജീവികളോട് കരുണ ചൊരിയുന്നവന്‍ ആകാശത്തുള്ളവന്‍റെ കാരുണ്യത്തിന് പാത്രീഭൂതനാവുമെന്ന് ആരോ വിളിച്ചു പറയുന്ന പോലെ തോന്നി. വീണ്ടുമൊരു കെവിന്‍ കാര്‍ട്ടര്‍ ആവാതിരിക്കാന്‍ ഹൃദയം തേടിക്കൊണ്ടിരുന്നു.