യാന്ത്രികമാവുന്ന മനുഷ്യജീവിതങ്ങള്‍


ലക്ഷ്യബോധമില്ലാതെ വിലപ്പെട്ട സമയം തള്ളിനീക്കുന്നവരെ കണ്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
ഫലപ്രദമായി ഓരോ നിമിഷവും വിനിയോഗിക്കുന്നവര്‍ക്കല്ലേ
ആത്യന്തികവിജയം?

നാടിനും സമൂഹത്തിനും ഉപകാരപ്പെടാതെ യന്ത്രസമാനമായ ജീവിതം നയിച്ചവര്‍, കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കാതെ കടന്നു പോവുന്നു.

ഭാവിയില്‍ ആകര്‍ഷകമായ വല്ലതും കാത്തിരിക്കുന്നുവെങ്കില്‍, അതിന്‍റെ വരവും ആഗ്രഹിച്ചിരിക്കുന്നതില്‍ ഒരു കാത്തിരിപ്പിന്‍റെ സുഖമുണ്ട്. മോഹങ്ങളും, ആശകളും, വാഗ്ദാനങ്ങളും, ആത്മസംതൃപ്തിയും ജീവിതത്തിന് വര്‍ണങ്ങള്‍ നല്ക്കുന്നു.

എന്തുതന്നെയായാലും നിരീശ്വര-യുക്തി വാദികളുടെ വഴി മനുഷ്യദൗര്‍ബല്യങ്ങളുടെ നേര്‍ക്കാഴ്ചയായി നിലകൊള്ളുന്നു. അത്ഭുതകരമായ പ്രതിഭാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രപഞ്ചത്തിന്‍റെ ആകാരവും സൃഷ്ടിപ്പും എന്ത് കൊണ്ടാണവരെ ചിന്തിപ്പിക്കാത്തത്‌?

ഈ ലോകത്തിന്‍റെ ഉല്‍പ്പത്തിക്കും, സംവിധാനത്തിനും, സകലമാന ഗോളങ്ങളുടെ കറക്കത്തിനും, പിന്നില്‍ ഒരിക്കലും നശിക്കാത്ത ഒരു മഹാശക്തിയുണ്ടെന്നത് വെറും കെട്ടുകഥയോ ഭാവനയോ അല്ല എന്നത് ഏതൊരു വ്യക്തിക്കും പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന വസ്തുതയാണ്.

മനുഷ്യബുദ്ധിയുടെ പരിമിതിക്കുള്ളില്‍ നിന്ന് ദൈവത്തിന്‍റെ ജീവചരിത്രം എഴുതാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ.? സ്വര്‍ണം തൂക്കുന്ന തുലാസില്‍ ക്വിന്‍റല്‍ചാക്ക് വെച്ചാല്‍ എങ്ങനിരിക്കും?

തന്‍റെ കൊച്ചുബുദ്ധിക്കുള്ളില്‍ ഒതുങ്ങാത്തതിനെ നിഷേധിക്കുന്ന ദുരഭിമാനത്തിനെ പറിച്ചെറിയാന്‍ മനുഷ്യന്‍ തയാറാകാത്ത പക്ഷം അവന്‍ നൈമിഷികമായ മരീചികകള്‍ക്ക് പിന്നാലെ  ഓടിക്കൊണ്ടിരിക്കും.
സകലതും നേടിയെടുക്കാനുള്ള വ്യഗ്രതക്കിടയില്‍ ഒരിക്കല്‍ പരാജിതനായി അവന്‍ തിരശ്ശീലക്കപ്പുറത്തുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് എറിയപ്പെടും.

വിചിന്തനം


അലയടിക്കുന്ന മഹാസമുദ്രം
അസ്തമയശോഭയില്‍ വിളങ്ങവേ
കടല്‍ക്കരയില്‍ കളിക്കുന്ന
കുരുന്നുകുസുമങ്ങളിലേക്ക്
അയാള്‍ ദൃഷ്ടികള്‍ പായിച്ചു.

വിചിന്തനത്തിന്‍റെ വിളിയാളം പോലെ
മറയുന്ന സൂര്യനെ അയാള്‍ കണ്ടു.
ഒരു ദിവസം കൂടി, തന്‍റെ
ജീവിതത്തിലേക്ക്‌ തുന്നിച്ചേര്‍ക്കപ്പെട്ടു.
ഒരില കൂടി ആയുസ്സെന്ന
വൃക്ഷത്തില്‍ നിന്ന് അടര്‍ന്നു.
കാല്‍പ്പാടുകള്‍ പതിഞ്ഞ
പാതയിലേക്ക്‌ അയാള്‍ തിരിഞ്ഞുനോക്കി.
മരുപ്പച്ചകള്‍ മരീചികയായത്
സ്മൃതിപഥങ്ങളില്‍ നിറഞ്ഞു.
റീടേക്കുകളില്ലാത്ത ജീവിതത്തെ
നിസഹായനായി പഴിച്ചു.

തന്‍റെ അവസാനപുടവയും
കമ്പോളങ്ങളില്‍ എത്തിയിട്ടുണ്ടാകാം.
ആത്മഗതം ഹൃദയഭിത്തികളില്‍
പ്രതിധ്വനികള്‍ സൃഷ്ടിച്ചു.

ചുറ്റുമുള്ള മനുഷ്യരൂപങ്ങള്‍ അകന്നപ്പോള്‍,
കടല്‍ക്കരയില്‍ അന്ധകാരം പരന്നപ്പോള്‍,
ഓര്‍മ്മകളുടെ ആഴിക്ക്‌
സ്നേഹതീരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത
ആത്മാവിനെ അയാള്‍ തിരികെ വിളിച്ചു.
നിസഹായനായ ആത്മാവിനോട്
മനസ്സാക്ഷി ആരാഞ്ഞു:
“ജീവിതത്തില്‍ താങ്കളെന്തു നേടി?”

പശ്ചിമേഷ്യയിലേക്ക് വീശുന്ന ഇളംകാറ്റേ...


മുഖവുരയായി പറയട്ടെ, ഞാനൊരു തീവ്രചിന്താഗതിക്കാരനല്ല. അത്തരം സംഘടനകളില്‍ അംഗവുമല്ല.എങ്കിലും, നശിച്ചുപോവുന്ന മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും, നിസാരവല്‍ക്കരിക്കപ്പെടുന്ന മാനവികതയുടെ കാര്യത്തിലും ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്.

ഇടക്ക് പറയട്ടെ, ബാബറിമസ്‌ജിദ്‌ ധ്വംസനത്തിന്‍റെ അനുസ്മരണം കഴിഞ്ഞ ആഴ്ചകളില്‍ നടന്നുവല്ലോ. ഇതിന്‍റെ ഭാഗമായി തീവ്രചിന്താഗതിയുള്ള കേരളത്തിലെ ഒരു സംഘടന സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ പതിക്കുകയുണ്ടായി.അതില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
ബാബറിമസ്‌ജിദ്‌ നമുക്ക്‌ മറക്കാതിരിക്കുക.”

വ്യാകരണശാസ്ത്ര പ്രകാരം ശരിയായ ഒരു വാചകം എഴുതാന്‍, ഇവര്‍ക്ക്‌ അറിയില്ലേ? ആശയസംവേദനം സാധ്യമാവുന്നുവെങ്കിലും,

“ബാബറിമസ്ജിദ് നമുക്ക്‌ മറക്കാതിരിക്കാം”

എന്ന്‍ എഴുതുന്നതായിരുന്നില്ലേ ഭംഗി? (എന്‍റെ പേഴ്സണല്‍ അഭിപ്രായം മാത്രമാണ്).


ഫലസ്തീനിലെ മൃഗീയമായ പീഡനങ്ങളെക്കുറിച്ചും, അവരനുഭവിക്കുന്ന യാതനകളെ കുറിച്ചും, പ്രസിദ്ധീകരിക്കപ്പെടുന്ന വാര്‍ത്തകള്‍ നിത്യമായതോടെ പ്രാധാന്യം നല്‍കപ്പെടാതെ അവഗണിക്കപ്പെടുകയാണ്.

സ്വന്തം സഹോദരങ്ങള്‍ ഗാസയിലും വെസ്റ്റ്‌ബാങ്കിലും ബൂട്ടുകളുടെ ശബ്ദങ്ങളെ ഭയപ്പെട്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കുമ്പോഴും, മറ്റുള്ള അന്‍പതിലധികം അറബ് രാജ്യങ്ങള്‍ നട്ടെല്ലില്ലാതെ ഉറക്കം നടിക്കുകയാണ്.പുരുഷന്മാരായ ഭരണാധികാരികള്‍ അത്തരം രാജ്യങ്ങളില്‍ ഇല്ലാത്തതില്‍, ഫലസ്തീനിന്‍റെ മനസ്സാക്ഷി വിലപിക്കുന്നുണ്ടാവണം.

മാതൃഭൂമിക്ക് വേണ്ടി പോരാടുന്നവന്‍ ഭീകരവാദിയായും, അവനെ പോയി അമര്‍ച്ച ചെയ്യുന്നവന്‍ വലിയ പുരോഗമനവാദിയായും മുദ്രകുത്തപ്പെടുന്ന വല്ലാത്തൊരു സ്ഥിതിവിശേഷം.അതിനു നേരെ തുറക്കപ്പെടുന്ന ലോകമനസ്സാക്ഷിയുടെ മിഴികള്‍ ഇസ്രയേലിന്‍റെയും, അമേരിക്കാക്കയുടെയും ക്രൂരദ്രംഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായമാവുന്നു.

ജൂതന്മാര്‍ ബുദ്ധിമാന്മാരാണ്, സംശയമില്ല. വര്‍ഷാവര്‍ഷം പ്രഖ്യാപിക്കപ്പെടുന്ന നോബല്‍ സമ്മാനാര്‍ഹരില്‍ ഭൂരിപക്ഷം അവരാണ്.എങ്കിലും പറയട്ടെ, കുരുട്ടുബുദ്ധിയിലും, കപടതന്ത്രങ്ങളിലും, ചോര ചീറ്റുന്നതിലും അവര്‍ മുന്‍പിലാണ് എന്ന്‍ അവരുടെ ചെയ്തികള്‍ അട്ടഹസിക്കുന്നു.


1948-ലെ ബാള്‍ഫര്‍ പ്രഖ്യാപനത്തോടെ സ്ഥാപിതമായ സയോനിസ്റ്റ്‌ തീവ്രവാദത്തിന്‍റെ പുന്നാര പുത്രന്‍ (ജാരസന്തതിയാണെങ്കിലും) വര്‍ഷാവര്‍ഷം അതിര്‍ത്തി വികസിപ്പിച്ച്, അവസാനം പാവനമായ ബൈത്തുല്‍ മുഖദ്ദസ് ഡൈനാമിറ്റ് വെച്ച് തകര്‍ക്കുന്ന ഘട്ടത്തിലെത്തിയിട്ടും യു.എന്‍ നിദ്രയിലാണ്.

എന്തുതന്നെയായാലും പ്രപഞ്ചനാഥന്‍റെ ദൃഷ്ടിയില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്ക്‌ സാധ്യമല്ല.സമ്പൂര്‍ണ്ണ നീതി നടപ്പില്‍വരുന്ന ഒരു പ്രഭാതം ആഗതമാകുന്നത് വരെ ഫലസ്തീനിന്‍റെ നയനങ്ങളില്‍ നിന്നും നൈലിനെപ്പോലെ അശ്രു പ്രവഹിച്ചുകൊണ്ടിരിക്കും.

എങ്കിലും ഫലസ്തീനിന്‍റെ യു.എന്‍ അംഗീകാരത്തിലേക്കുള്ള അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ഹൃദയമുള്ളവര്‍ സഹാനുഭൂതിയും, ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ വൈമനസ്യം കാണിക്കില്ല.

മൈലുകള്‍ക്കിപ്പുറത്താണെങ്കിലും, പശ്ചിമേഷ്യയുടെ മണലാരണ്യങ്ങളില്‍ തകരുന്ന നിനവുകള്‍ക്ക് മുമ്പില്‍ നിറയുന്ന മിഴികള്‍ ഈ കേരളത്തിലുമുണ്ടെന്ന്‍, മന്ദമാരുതനേ എന്നെങ്കിലും അവിടെ എത്തിച്ചേര്‍ന്നാല്‍ അവരോട് നീ മൊഴിയണം. കാരണം നിന്നെ മറിച്ചിടാന്‍ മിസൈല്‍വേധ തോക്കുകള്‍ക്കോ പൈലറ്റില്ലാ വിമാനങ്ങള്‍ക്കോ സാധ്യമല്ലല്ലോ.